മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാള്‍ ഫെബ്രുവരി 8 മുതല്‍ 14 വരെ. തിരുവല്ല : മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാള്‍ ഫെബ്രുവരി 8 മുതല്‍ 14 വരെ മഞ്ഞിനിക്കര ദയറായില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികളായ മഞ്ഞിനിക്കര ദയറായുടെ തലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ മെത്രാപ്പൊലീത്തായും പെരുന്നാള്‍ കമ്മറ്റിയുടെ ചെയര്‍മാനുമായ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കമാണ്ടര്‍ റ്റി.യു. കുരുവിള, കണ്‍വീനര്‍ ജേക്കബ് തോമസ് കോറെപ്പിസ്കോപ്പാ മാടപ്പാട്ട്, മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം എന്നിവര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ പെരുന്നാളിന് യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവായും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക ശ്ലൈഹീക പ്രതിനിധിയും യാക്കോബായ സുറിയാനി സഭയിലെ എല്ലാ തിരുമേനിമാരും മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും.
ഫെബ്രുവരി 8-ാം തീയതി തുമ്പമണ്‍ ഭദ്രാസനത്തിന്‍റെ മോര്‍ മിലിത്തിയോസ് യൂഹാനോന്‍, കൊല്ലം ഭദ്രാസനത്തിന്‍റെ മോര്‍ തേവോദോസ്യോസ് മാത്യൂസ്, ക്നാനായ ഭദ്രാസനത്തിന്‍റെ മോര്‍ ഗ്രീഗോറിയോസ് കുര്യാക്കോസ് എന്നീ അഭിവന്ദ്യ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ രാവിലെ 8.00 മണിക്ക് മഞ്ഞിനിക്കര ദയറാ കത്തീഡ്രലില്‍ ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നേ ദിവസം വൈകുന്നേരം 5.30ന് വിശുദ്ധ മോറാന്‍റെ കബറിടത്തില്‍ നിന്നും ഭക്തിനിര്‍ഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മഞ്ഞിനിക്കര ദയറാ അധിപന്‍ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തുന്നതുമാണ്. 9-ാം തീയതി മുതല്‍ എല്ലാ ദിവസങ്ങളിലും രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30ന് വിശുദ്ധ കുര്‍ബ്ബാനയും 12.30ന് ഉച്ചനമസ്ക്കാരവും വൈകുുന്നേരം 5 മണിക്ക് സന്ധ്യാ നമസ്ക്കാരവും ഉണ്ടായിരിക്കും. 9-ാം തീയതി വൈകിട്ട് 6.30ന് ഗാനശുശ്രൂഷയും 7 മണിക്ക് ഇടുക്കി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ മോര്‍ പീലക്സീനോസ് സക്കറിയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതും തുടര്‍ന്ന് റവ. ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍ കോതമംഗലം, പ്രസംഗിക്കുന്നതുമാണ്. 10-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് തുമ്പമണ്‍ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ ക്ലീമീസ് കുര്യാക്കോസ് ധ്യാനം നയിക്കുന്നതുമാണ്. അന്ന് വൈകിട്ട് 6.30ന് ഗാനശുശ്രൂഷയും 7.00 മണിക്ക് റവ. ഫാ. സഞ്ചു മാനുവല്‍, കോട്ടയം, പ്രസംഗിക്കുന്നതുമാണ്. ഫെബ്രുവരി 11-ാം തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ എസ്. ഐഎഎസ് നിര്‍വ്വഹിക്കും. 94 നിര്‍ദ്ധനരായ ആളുകള്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. അതിനു ശേഷം 7.00 മണിക്ക് ഗാന ശുശ്രൂഷയും 7.30ന് ഫാ. ഷിബു ചെറിയാന്‍ (എം.എസ്.ഒ.റ്റി. സെമിനാരി, മുളന്തുരുത്തി) പ്രസംഗിക്കുന്നതുമായിരിക്കും. 12-ാം തീയതി വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരം, 7.30ന് വി.കുര്‍ബ്ബാന, വൈകുന്നേരം 5 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. 13-ാം തീയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരവും 7.30ന് ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും പൗരസ്ത്യ സുവിശേഷം സമാജത്തിന്‍റെ മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ്, ക്നാനായ ഭദ്രാസനത്തിന്‍റെ മോര്‍ ഈവാനിയോസ് കുര്യാക്കോസ് എന്നീ തിരുമേനിമാരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. 13-ാം തീയതി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ രാവിലെ 6 മണിക്ക് മഞ്ഞിനിക്കര കുരിശുംതൊട്ടിയിലും ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ചും തിരുമേനിമാരും മോര്‍ സ്തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും ചേര്‍ന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും. 13-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5.00 മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും തിരുമേനിമാരുടെയും കാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിക്കും. തുടര്‍ന്ന് 6.00 മണിക്ക് നടക്കുന്ന പൊതുസമ്മേളനം, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധി ഉദ്ഘാടനം ചെയ്യുന്നതും സമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് ജോസഫ് ബാവാ അദ്ധ്യക്ഷത വഹിക്കുന്നതുമായിരിക്കും. അഖില മലങ്കര അടിസ്ഥാനത്തില്‍ സൺഡേ സ്കൂളുകളിൽ എറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്കുള്ള സെന്‍റ് ഏലിയാസ് ത്രിതീയന്‍ ഗോള്‍ഡ് മെഡല്‍ ദാനം ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും. തീര്‍ത്ഥാടക സംഘത്തിന്‍റെ അവാര്‍ഡുകള്‍ മോര്‍ ദീയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായും വിതരണം ചെയ്യും ആന്‍റോ ആന്‍റണി എംപി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുമോള്‍ കോശി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആതിര വി., സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ അത്മായ ട്രസ്റ്റി തമ്പൂ ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിക്കും. സമ്മേളനാനത്തതിന് ശേഷം തീർത്ഥയാത്ര സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ മോറാന്‍റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. 14-ാം തീയതി ശനിയാഴ്ച വെളുപ്പിന് 3.00 മണിക്ക് മഞ്ഞിനിക്കര മോര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ദയറാ കത്തീഡ്രലില്‍ 5.15ന് പ്രഭാത പ്രാര്‍ത്ഥനയും 5.45ന് മോര്‍ തീമോത്തിയോസ് തോമസ് (പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി), മോര്‍ ഒസ്ത്താത്തിയോസ് ഐസക് (മൈലാപ്പൂര്‍ ഭദ്രാസനം), മോര്‍ യൂലിയോസ് ഏലിയാസ് (അങ്കമാലി ഭദ്രാസനം, കോതമംഗലം മേഖല) എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് 8.30ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക ശ്ലൈഹീക പ്രതിനിധിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പരിശുദ്ധ മോറാന്‍റെ കബറിങ്കലും മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമീന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധൂപപ്രാര്‍ത്ഥനയും 10.30ന് സമാപന റാസായും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും. ഫെബ്രുവരി 21-ാം തീയതി ശനിയാഴ്ച പുണ്യശ്ലോകനായ മോര്‍ യൂലിയോസ് ഏലിയാസ് ബാവായുടെ 64-ാമത് ദുഖ്റോനോ പെരുന്നാളോടുകൂടി ഈ വര്‍ഷത്തെ മഞ്ഞിനിക്കര പെരുന്നാള്‍ സമാപിക്കുന്നതാണ്.
പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നും മഞ്ഞിനിക്കരയിലേയ്ക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. ദയറായ്ക്കു സമീപമുള്ള ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവും ആംബുലന്‍സ് സര്‍വ്വീസും ലഭ്യമായിരിക്കും. ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റി ചെയ്യുന്നതായിരിക്കും. ദയറായ്ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ യാചക നിരോധന മേഖലയും ഉത്സവ മേഖലയും ആയിരിക്കും. ദയറായും പരിസരവും പ്ലാസ്റ്റിക് രഹിത മേഖലയും ആയിരിക്കും. 2026 ഫെബ്രുവരി 8, 13, 14 തീയതികളില്‍ പെരുന്നാള്‍ പരിപാടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതുമാണ്.
അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത കമാണ്ടര്‍ റ്റി.യു. കുരുവിള, ജേക്കബ് തോമസ് കോറെപ്പിസ്കോപ്പ മാടപ്പാട്ട്, ബി വാഴമുട്ടം, ഫാ. ബെൻസി മാത്യു, ഫാ. എബി സ്റ്റീഫൻ, ഫാ. അഖിൽ മഞ്ഞിനിക്കര, കെ.ടി വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
0 Comments