നായർ അവകാശ ജാഥയും ധർണ്ണയും മാർച്ച് 13ന്. കൊച്ചി: കേരളത്തിലെ എല്ലാ നായർ സംഘടനകളുടെയും കൂട്ടായ്മയായ നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള നായർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരസമിതി രൂപീകരണ യോഗം, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വന്തം രാഷ്ട്രീയം ഇല്ലാത്തതിനാൽ നഷ്ടപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന എല്ലാ നായർ സംഘടനകളെയും എറണാകുളം കരയോഗം പിന്തുണയ്ക്കുമെന്ന് രാമചന്ദ്രൻ പറഞ്ഞു.
കേരളത്തിൽ 17 ശതമാനം വരുന്ന വോട്ടുബാങ്ക് ആയ നായർ സമുദായത്തെ അവഗണിച്ചും അപമാനിച്ചും കേരളത്തിൽ നടക്കുന്ന രാഷ്ട്രീയപ്രഹസനം എല്ലാ പാർട്ടികളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡൻറ് കെ.എസ്.ആർ. മേനോൻ യോഗത്തിൽ പറഞ്ഞു. 1996ൽ എൻഎസ്എസ് നേതൃത്വം കൊടുത്ത നാഷണൽ ഡെമോക്രാറ്റിക് പാർട്ടി പിരിച്ചുവിട്ടതിനു ശേഷം, നായർ സമുദായം കേരളരാഷ്ട്രീയത്തിൽ നാഥനില്ലാക്കളരി ആയെന്നും അതിന് മാറ്റം അത്യാവശ്യമാണെന്നും മേനോൻ പറഞ്ഞു. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പെരുമുറ്റം രാധാകൃഷ്ണൻ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും വേണ്ടി ജെബി കോശി കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കിയ ഇടതുപക്ഷസർക്കാർ മുന്നോക്ക സമുദായക്കാർക്ക് വേണ്ടി ഹരിഹരൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ അടയിരിക്കുകയാണെന്ന് വിമർശിച്ചു. ഐക്യവേദി സമരത്തിൻ്റെ ഭാഗമായി മാർച്ച് 7 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നടത്തുന്ന അവകാശ പ്രഖ്യാപന യാത്രയും സെക്രട്ടറിയേറ്റ് ധർണ്ണയും വൻവിജയമാക്കാൻ എല്ലാ മുന്നാക്ക സംഘടനകളും സഹകരിക്കണമെന്ന് പെരുമുറ്റം രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. മുംബൈയിൽ നിന്നും ഓൺലൈനായി പങ്കെടുത്ത മഹാരാഷ്ട്ര എൻഎസ്എസ് പ്രസിഡൻ്റ് ഹരികുമാർ മേനോൻ കേരളത്തിൽ രാഷ്ട്രീയ പാർട്ടിയായി സംഘടിക്കാത്തതു കൊണ്ടാണ് മുന്നോക്ക സമുദായങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതെന്ന് പറഞ്ഞു.
സമരസമിതി സംഘാടക സമിതി ചെയർമാനായി മന്നത്തിന്റെ കൊച്ചുമകൻ ഡോ: ബാലചന്ദ്രൻ മന്നത്ത്, ജനറൽ കൺവീനറായി ഡോ: വിനു എന്നിവർ നിർദ്ദേശിക്കപ്പെട്ടു. യോഗത്തിൽ സോജാ ബേബി പാലാ, സുഭാഷ് കോയമ്പത്തൂർ, തമിഴ്നാട് ജിഎൻഎസ്എസ്, പ്രകാശ് പടിക്കൽ മുംബൈ, ഡോക്ടർ വിനു കുമാർ തുടങ്ങിയവർ സംസാരിച്ചു. മാർച്ച് ഏഴാം തീയതി കാസർഗോഡ് നിന്ന് തുടങ്ങുന്ന അവകാശ യാത്ര വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങി മാർച്ച് പതിമൂന്നാം തീയതി തിരുവനന്തപുരത്ത് സമാപിക്കും. ഹരിഹരൻ നായർ കമ്മീഷൻ നിർദ്ദേശങ്ങൾ നായർ സമുദായത്തിന് മാത്രമല്ല ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള എല്ലാ മുന്നാക്ക സമുദായക്കാർക്കും പ്രയോജനപ്പെടുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
0 Comments