ട്രെയിനിൽ നിന്ന് കള്ളപ്പണമെന്നു സംശയിക്കുന്ന ലക്ഷങ്ങൾ പിടിച്ചെടുത്തു.
കോട്ടയം: മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ (30) ആണ് കോട്ടയം റെയിൽവേ എസ്ഐ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം.
ട്രയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും എക്‌സൈസും ആർപിഎഫും സംയുക്തമായി പരിശോധന നടത്താറുണ്ട്. ഇത്തരത്തിലുള്ള പരിശോധനയുടെ ഭാഗമായി ഇന്നലെ മഹാരാഷ്ട്രയിൽ നിന്നും കൊച്ചുവേളിയിലേയ്ക്കുള്ള ട്രെയിനിൽ പരിശോധന നടത്തവേ, എസ് 7 ബോഗിയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ട്രെയിൻ എത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ ബാഗിനുള്ളിൽ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തു എന്താണെന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് പൊതി തുറന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ നിന്നും 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്കു കൊണ്ടു പോകുന്ന പണമെന്നാണ് ഇയാൾ മൊഴി നൽകിയത്. തുടർന്ന്, മഹ്‌സർ അടക്കം തയ്യാറാക്കിയ ശേഷം പ്രതിയെ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വിവരം ഇൻകംടാക്‌സ് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് ഇന്ന് രാവിലെ ഇൻകംടാക്‌സ് അധികൃതർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.
പിടിച്ചെടുത്ത പണം രാവിലെ എസ്ബിഐ അധികൃതർക്ക് കൈമാറി. നോട്ട് കള്ളനോട്ടാണോ എന്ന് പരിശോധിച്ച് ബാങ്ക് അധികൃതർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് തുടർനടപടികൾ സ്വീകരിക്കും. ഇതിനു ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പണം ഹാജരാക്കിയ ശേഷം ട്രഷറിയിൽ പണം അടച്ച് കാര്യങ്ങൾ തീർപ്പാക്കുമെന്നും റെയിൽവേ എസ്ഐ റെജി പി. ജോസഫ് അറിയിച്ചു.
റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ കൂടാതെ എക്‌സൈസ് ഇൻസെക്ടർ രാജേന്ദ്രൻ, എഎസ്ഐ റൂബി, ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ശരത്, ആർപിഎഫ് എഎസ്ഐ റൂബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 Comments