Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പനയമ്പാടം അപകടം: 'റ' ഷേപ്പിലുള്ള വളവ് നിവര്‍ത്തുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് എംഎല്‍എ.

പനയമ്പാടം അപകടം: 'റ' ഷേപ്പിലുള്ള വളവ് നിവര്‍ത്തുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് എംഎല്‍എ.

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതികരിച്ച് കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി. 'റ' ഷേപ്പിലുള്ള വളവ് നിവര്‍ത്തിയാല്‍ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂവെന്ന് എംഎല്‍എ പറഞ്ഞു. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണത്. റോഡിലെ വളവാണ് പ്രശ്‌നം. റോഡിലെ വളവ് നിവര്‍ത്തണം എന്ന് ആവശ്യപ്പെട്ട് മുന്‍പ് നിയമസഭയില്‍ സബ് മിഷന്‍ കൊണ്ടു വന്നിരുന്നു. നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട വിഷയമാണ്. ജില്ലാ കളക്ടര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ വിഷയമെത്തിക്കും. നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

        ഇന്നലെ വൈകുന്നേരം 3.45ഓടെ ആണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.        സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് കല്ലടിക്കോട്. നടപടി വേണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

          സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. 

         വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

       അതേസമയം, സംഭവത്തിൽ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കാസ‌ർകോട് സ്വദേശികളായ ലോറി ഡ്രൈവർ മഹേന്ദ്രപ്രസാദ്,​ ക്ലീനർ വർഗീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ വ‌ർഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്രപ്രസാദിന് കാര്യമായി പരിക്കില്ല. ഇരുവരും മണ്ണാർക്കാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും രക്തസാമ്പിളുകൾ ഉൾപ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവർ മദ്യപിച്ചിരുന്നോ ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement