നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടു.
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം, ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ് എടുത്തിതിരിക്കുതതെന്നാണ് റിപ്പോർട്ട്.
ഷൈൻ താമസിച്ചിരുന്ന ഹോട്ടലിൽ ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരിമരുന്ന് ഇടപാടുകാരനെ അറിയാമെന്നു ഷൈൻ പൊലീസിനു മൊഴി നൽകിയെന്നാണു സൂചന. ഹോട്ടലിൽ ബുധനാഴ്ച രാത്രി പൊലീസും ഡാൻസാഫ് സംഘവും പരിശോധനയ്ക്കെത്തിയപ്പോൾ ഷൈൻ ഇറങ്ങിയോടിയിരുന്നു. തുടർന്ന് പൊലീസ് ഷൈനിനെ ചോദ്യംചെയ്യാൻ ഇന്നു വിളിപ്പിക്കുകയായിരുന്നു. നാലു മണിക്കൂറോളം ചോദ്യം ചെയ്യൽ നടന്ന ശേഷമാണ് അറസ്റ്റ്. ഷൈനിനെ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. ഹോട്ടലിൽ എത്തിയത് പൊലീസ് ആണെന്ന് മനസിലായില്ലെന്നും ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ഓടിയതെന്നുമാണ് ഷൈൻ പൊലീസിനു നൽകിയ മൊഴി.
എന്നാൽ, പോലീസ് ഈ മൊഴി മുഖവിലയ്ക്ക് എടുത്തില്ല. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് അടുത്ത ദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് രക്തപരിശോധനയിൽ വ്യക്തമാകും. ഇതുകൂടാതെ നഖവും മുടിയും കൂടി പരിശോധിക്കും. ഷൈൻ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിട്ടുണ്ട്.
വേദാന്ത ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതിന്റെ കാരണം സംബന്ധിച്ച തെളിവുകൾ പൊലീസിന്റെ കൈയിൽ ഉണ്ടായിരുന്നില്ലെങ്കിലും മറ്റു ചില ഹോട്ടലുകളിൽ താമസിച്ചത്, ചിലരുമായി ബന്ധപ്പെട്ടത്, ഗൂഗിൾ പേ വഴി പണം കൈമാറിയത്, ബാങ്ക് ഇടപാടുകൾ അടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതെല്ലാം കൈയ്യിൽ വച്ചാണ് പൊലീസ് ചോദ്യം ചെയ്യൽ നടത്തിയത്. അതുകൊണ്ടു തന്നെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഷൈനിന് സാധിച്ചില്ല.
ഇയാൾക്കെതിരേ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിതിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യഥാക്രമം എൻഡിപിഎസ് ആക്ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വാട്ട്സാപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസിൽ നിർണ്ണായകമായത്. ഇയാളുടെ പക്കൽ മൂന്ന് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നെങ്കിലും ഒന്ന് മാത്രമാണ് പരിശോധനയ്ക്കായി പോലീസിന് കൈമാറിയത്. മറ്റ് ഫോണുകളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചേക്കാമെന്നാണ് പോലീസ് കരുതുന്നത്.
0 Comments